കുഞ്ഞൻ
സെൽ ഫോണിന്റെ കരച്ചിലാണ് ചിന്തയിൽ നിന്ന് ഉണർത്തിയത് . "ഇന്ന് താമസിക്കോ?" അമ്മയാണ്.സമയമായിട്ടും കാണാത്തതു കൊണ്ടാവും. "ഇല്ല,ഉടനെ വരാം ." നെൽപ്പാടങ്ങൾക്കരികിലുള്ള കുളത്തിന്റെ കരയിൽ പതിവില്ലാതെ കുറച്ചു നേരം നിൽക്കാൻ തോന്നാൻ ഒരു കാരണമുണ്ട്. വളരെ നാളുകൾക്കു ശേഷം ഞാനിന്നു കുഞ്ഞനെ കണ്ടു. കുഞ്ഞൻ എന്നതു അവന്റെ ശരിയായ പേരല്ല.ഓമനപ്പേരുമല്ല.പാറിപ്പറക്കുന്ന ചെമ്പൻ മുടിയും,വിടർന്ന കണ്ണുകളുമുള്ള നാലു വയസ്സുകാരനെ ആദ്യം കണ്ടപ്പോൾ പക്ഷേ എന്റെ മനസ്സിൽ തോന്നിയ പേരതാണ്. കുഞ്ഞൻ. ഞാനവനെ ഒരിക്കലും അങ്ങനെ വിളിച്ചിട്ടില്ലെങ്കിലും. ഞാൻ അവന്റെ ആരുമല്ല.അവനോടൊന്നും മിണ്ടിയിട്ടില്ല.അവനു മിഠായി വാങ്ങിക്കൊടുത്തിട്ടില്ല.അവന്റെ നുണക്കുഴികളിൽ തൊട്ടിട്ടില്ല. പക്ഷേ കുറേ നാളുകൾ അവൻ എന്റെ പ്രഭാതങ്ങളുടെ സുഗന്ധമായിരുന്നു. മെയിൻ റോഡിലെ തിരക്കും,മൂന്നു കിലോമീറ്റർ ദൂരക്കുറവിന്റെ പ്രലോഭനവുമാണ് ദിവസേനയുള്ള മെഡിക്കൽ കോളേജ് യാത്രകൾ ഈ വഴിയാക്കുവാൻ എന്നെ പ്രേരിപ്പിച്ചത്.റോഡിനു വീതി കുറവാണെങ്കിലും സ്കൂട്ടറിൽ സുഖമായി പോവാം.വഴിക്കിരുവശവും നെൽപ്പാടങ്ങളുണ്ട്.അവിടെ ഇടയ്ക്കു വിരുന്നുകാരായി മയിലുകളുണ്ട്.ക