കള്ളന്റെ പട്ടി
കള്ളന്റെ പട്ടിയുടെ ഇടത്തേ തുടയിൽ ഉണങ്ങാത്ത ഒരു വ്രണമുണ്ടായിരുന്നു. അതിനു ചുറ്റും സദാസമയം ഈച്ചകൾ മൂളക്കത്തോടെ കൂട്ടമായി പറക്കും. പ്രായം ചെന്ന് പട്ടിയുടെ രോമങ്ങൾ മിക്കവാറും കൊഴിഞ്ഞിരുന്നു. അമ്പലത്തിനു തെക്കേവശത്തുള്ള വെറുംപറമ്പിലാണ് കള്ളനും പട്ടിയും കിടന്നിരുന്നത്. കള്ളനെന്ന പേരല്ലാതെ അയാൾ ഒരു മോഷണം നടത്തിയിട്ടു കാലങ്ങളായി. അമ്പലത്തിനുള്ളിലെ ശ്രീകോവിലിലാണ് ദൈവം പാർത്തിരുന്നത്. ബലമേറിയ കല്ലും, കരിവീട്ടിയുടെ കാമ്പും കൊണ്ടുണ്ടാക്കിയ ശ്രീകോവിൽ മൊത്തം തങ്കം പൊതിഞ്ഞിരുന്നു. ഏഴാന പിടിച്ചാൽ പൊളിയാത്ത വാതിലിനും, എഴുപതു കള്ളന്മാർ നോക്കിയും തുറക്കാത്ത പൂട്ടിനുമുള്ളിൽ ദൈവം സുരക്ഷിതനായിരുന്നു. കള്ളന്റെ പട്ടിക്കൊരു സ്വഭാവമുണ്ട്. പാതിരാത്രി വരെ നിർത്താതെ മാനം നോക്കി ഓരിയിടും. ഇതു പതിവായപ്പോൾ ദൈവത്തിന്റെ ഉറക്കം ശല്യപ്പെടുമെന്നു ഭയന്ന് പൂജാരിയും ഭക്തരും കള്ളനെയും പട്ടിയെയും ആട്ടിയോടിച്ചു. ദൈവത്തിനാവട്ടെ, പട്ടിയുടെ ഓരിയില്ലാതെ ഉറക്കം വരില്ലായിരുന്നു. ഉറക്കം കിട്ടാതെ വലഞ്ഞ് അവസാനം ദൈവം പട്ടിയെ അന്വേഷിച്ച് ശ്രീകോവിലിൽ നിന്നിറങ്ങിപ്പോയി. പട്ടിയെ കണ്ടെത്തി അമ്പലത്തിലേക്കു വരാൻ ആവശ്യപ്പെട്ടു. യജമാനനായ കള