Posts

Showing posts from 2015

യക്ഷി

കുറേ നാളുകളായി ഞാൻ ആലോചിക്കുന്നതു മുഴുവൻ യക്ഷികളെപ്പറ്റിയാണ്‌. അഴിച്ചിട്ട മുടിയും,മുറുക്കിച്ചുവന്ന ചുണ്ടുകളുമുള്ള ഒരു രൂപം തൊട്ടുപിന്നിൽ നിൽക്കുന്നതും, വെളുത്തു നീണ്ട തേറ്റപ്പല്ലുകൾ കഴുത്തിലാഴ്ത്തി ചോര കുടിക്കുന്നതും ഇന്നലെയും സ്വപ്നം കണ്ടു. ഒറ്റക്കിരിക്കുമ്പോൾ പലപ്പോഴും ഉൾക്കിടിലമുണ്ടാക്കുന്ന ഒരു ചിരി കേൾക്കാറുണ്ട്. ചിലപ്പോൾ പാലപ്പൂവിന്റെ  മണവും വരും. എല്ലാം എന്റെ തോന്നലാണെന്നാണ് ആൻസി പറയുന്നത്. "ഈ അച്ചായനിതെന്നാ? നമ്മളു ക്രിസ്ത്യാനികൾക്ക് യക്ഷീം,പ്രേതോമൊന്നും ഇല്ല. ഇനി ഒണ്ടേത്തന്നെ കഴുത്തേക്കെടക്കുന്ന കൊന്ത കാണിച്ചാ മതി. ഓടിപ്പൊക്കോളും!" അവൾക്കു തമാശ! എല്ലാം തോന്നലാണെന്നു തന്നെയാണ് ആശ്വസിച്ചിരുന്നത്. പക്ഷേ ഇന്നലെ രാത്രി വീടിനു മുന്നിൽ കണ്ടത് ഒരു സാധാരണ സ്ത്രീയെയല്ലെന്ന് ഉറപ്പാണ്. വെളിച്ചം കുറവായതുകൊണ്ട് മുഖം ശരിക്കു കണ്ടില്ല. അഴിച്ചിട്ട മുടിയുമായി ഒഴുകിനീങ്ങുന്നതു പോലെയാണ്‌ അവൾ നടന്നിരുന്നത്‌. അടുത്തു വന്നപ്പോൾ പാലപ്പൂവിന്റെ മണം കിട്ടിയെന്നത് തീർച്ച. യക്ഷികൾ പൊതുവേ പാലകളിലും,പനകളിലുമാണ് താമസം എന്നാണ് കൂടെ ജോലി ചെയ്യുന്ന സുധാകരൻ പറഞ്ഞത്. അവന് അൽപസ്വൽപം ജ്യോതി

ദുഷ്ടൻ!

               "ഓൾ ഐ വാണ സേ ഈസ്‌ ദാറ്റ്  ദേ ഡോണ്ട് റിയലി കെയർ അബൗട്ട് അസ്‌!" പതിവില്ലാതെ ഉറക്കമുണർത്തിയതു മൈക്കിൾ ജാക്സണ്‍. മരിച്ചു വർഷമിത്രയായിട്ടും ഈ മനുഷ്യന്റെ ശല്യം തീർന്നില്ലല്ലോ ദൈവമേ എന്നു പ്രാകിക്കൊണ്ടാണ് എഴുന്നേറ്റത്. "അതിന്റെ ഒച്ച ഒന്നു കുറച്ചു വെക്കടാ കോപ്പേ !!" "അയ്യോ സോറി അളിയാ! നിന്റെ ഉറക്കം പോയോ?" നിങ്ങൾ അവസാനം കേട്ട ആ ശബ്ദത്തിന്റെ ഉടമ എന്റെ റൂംമേറ്റ്‌ ആണ്. പേര് ഫ്രാങ്കോ. അലവലാതിയാണ്. പോരാത്തതിനു ഫ്രീക്കനും. പക്ഷേ നിർഭാഗ്യവശാൽ, പെണ്ണുങ്ങളെ മയക്കാൻ വേണ്ട ഗ്ലാമർ, പാട്ട്, ചിത്രംവര തുടങ്ങിയ ഉടായിപ്പുകളൊക്കെ കയ്യിലുണ്ട്. പക്ഷേ ജീവിതത്തിലിന്നു വരെ സൂര്യോദയം കണ്ടിട്ടില്ലാത്ത ഇവൻ ഇൗ കൊച്ചുവെളുപ്പാൻകാലത്ത് കുളിച്ചു റെഡിയായി നിൽക്കുന്നതെന്തിനാണാവോ? "അളിയാ, കോടമ്പാക്കത്തുള്ള ഒരു സ്വർണ്ണക്കടക്കാരൻ ഞങ്ങടെ ആൽബം സ്പോണ്‍സർ ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ട്. അങ്ങേരെ എട്ടു മണിക്കു പോയി കാണണം." അപ്പൊ അതാണു കാര്യം. ഇവനും മറ്റു കുറേ അലവലാതികളും ചേർന്ന് 'ഔട്ട്‌സ്പോക്കൻ' എന്നൊരു ബാൻഡ് നടത്തുന്നുണ്ട്. അവരുടെ മ്യൂസിക

എൻ.എച്ച്. 47

ദേശീയപാതകൾ സാധാരണ നിരത്തുകളെപ്പോലെയല്ല. ഒരുപക്ഷേ നിങ്ങളിപ്പോൾ ചിന്തിക്കുന്നത് വെള്ളവരകളെപ്പറ്റിയായിരിക്കും. വിസ്താരം കൂടിയ റോഡിനെ പലതായി തിരിക്കുന്ന നെടുകനെയുള്ള വെള്ളവരകൾ. അല്ലെങ്കിൽ ഇടയ്ക്കുള്ള ടോൾ ബൂത്തുകളെപ്പറ്റിയായിരിക്കാം. അതോ ഉയർന്ന വേഗപരിധിയെയും ചീറിപ്പായുന്ന വാഹനങ്ങളെയും പറ്റിയാണോ? പക്ഷേ ഞാൻ അതൊന്നുമല്ല  ഉദ്ദേശിച്ചത്. ഞാൻ പറയാൻ വന്നത്,അവിടെ ഓരോ വാഹനങ്ങളും ഓരോ തുരുത്തുകളാണ്. കളിയും, ചിരിയും,വാശിയും,ദേഷ്യവും എല്ലാമുള്ള സഞ്ചരിക്കുന്ന കൊച്ചു ലോകങ്ങൾ. ആ സഞ്ചാരങ്ങളിൽ,തങ്ങളുടേത് മാത്രമായ ആ ലോകങ്ങളിൽ നിന്നു പുറത്തു കടക്കാൻ പൊതുവേ ആർക്കും താത്പര്യമില്ല. പുറം കാഴ്ചകളിലേക്ക് കണ്ണെറിയില്ലെന്നല്ല,പക്ഷേ അതിനുമപ്പുറം ചുറ്റുമുള്ള സംഭവങ്ങളിലേക്ക് കയ്യും,മനസ്സും നീട്ടുന്നവർ എത്ര പേരുണ്ട്? ഒരുപക്ഷേ  അവയ്ക്കു ചുറ്റും നിസ്സംഗതയുടെ കിടങ്ങുകളുണ്ടായിരിക്കും. മറികടക്കാനാവാത്ത വിധം വലിയവ. അവയ്ക്കപ്പുറത്തേക്കു നീട്ടാൻ അവരുടെ കൈകൾക്കു നീളം പോരായിരിക്കും. ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ. ദേശീയപാതയെപ്പറ്റി പറഞ്ഞപ്പോഴാണ് ഓർത്തത്‌. കുറച്ചു കാലം മുൻപു വരെ കരുതിയിരുന്നതു നീളം കൂടിയ ദേശീയപാ

ആദ്യത്തെ കൊലപാതകം

മരണം മണക്കുന്ന ആ കുടുസ്സു മുറിയുടെ മൂലയിലെ കസേരയിൽ തളർന്നിരിക്കുമ്പോൾ ദേഹത്തു തെറിച്ച ചോര ഉണങ്ങിത്തുടങ്ങിയിരുന്നു. ചുമരിലെ വിള്ളലുകളിൽ അവളുടെ പിടച്ചിലിന്റെ ശബ്ദം തങ്ങിനിൽപ്പുണ്ടോ എന്നു ഒരു നിമിഷം കാതോർത്തു. കേൾക്കാനില്ല. ജീവനെടുക്കുന്നത് നിസ്സാരമാണെന്നു ബീഡിമണം കട്ടപിടിച്ച വാക്കുകളിലൂടെ പറഞ്ഞതു സലാമാണ്.മുഖത്തമർത്തിപ്പിടിച്ച് പുറകോട്ടു വളച്ച കഴുത്തിനു കുറുകെ മൂർച്ചയുള്ള കത്തി കൊണ്ട് അമർത്തിയൊരു വര.ജീവനും മരണത്തിനും ഇടയ്ക്കുളള അതിർത്തി വര.അപ്പോൾ ചോര കുതിച്ചൊഴുകും.ഇടനെഞ്ചിൽ നിന്നുയരുന്ന ഓരോ നിലവിളിയും മുറിഞ്ഞ ശ്വാസനാളത്തിലൂടെ കാറ്റു മാത്രമായി പുറത്തു വരും.തുറന്നു കിട്ടിയ വാതിലിലൂടെ പുറത്തേക്കു കുതിക്കാൻ ഒരുമ്പെടുന്ന പ്രാണനെ ശരീരം കടന്നു പിടിക്കും.പിന്നെ ഒരു മൽപ്പിടുത്തമാണ്. പിടച്ചിലുകൾ.. ഒടുക്കം ദേഹത്തിന്റെ ഒടുവിലത്തെ പിടിയും വിടുവിച്ച് അവസാന ശ്വാസത്തിനൊപ്പം പ്രാണൻ പടിയിറങ്ങുമ്പോഴേക്കും പിടച്ചിൽ നിന്നിരിക്കും. വളരെ എളുപ്പം. എന്നിട്ടും കൈ വല്ലാതെ വിറച്ചു.നെഞ്ച് വല്ലാതെ പിടച്ചു. ഈ ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു.സലാമിന്റെ കൂടെയുള്ള ഒരോ നിമിഷവും ഞാനിതു ഭാവനയി

കുഞ്ഞൻ

സെൽ ഫോണിന്റെ കരച്ചിലാണ് ചിന്തയിൽ നിന്ന് ഉണർത്തിയത് . "ഇന്ന് താമസിക്കോ?" അമ്മയാണ്.സമയമായിട്ടും കാണാത്തതു കൊണ്ടാവും. "ഇല്ല,ഉടനെ വരാം ." നെൽപ്പാടങ്ങൾക്കരികിലുള്ള കുളത്തിന്റെ കരയിൽ പതിവില്ലാതെ കുറച്ചു നേരം നിൽക്കാൻ തോന്നാൻ ഒരു കാരണമുണ്ട്. വളരെ നാളുകൾക്കു ശേഷം ഞാനിന്നു കുഞ്ഞനെ കണ്ടു. കുഞ്ഞൻ എന്നതു അവന്റെ ശരിയായ പേരല്ല.ഓമനപ്പേരുമല്ല.പാറിപ്പറക്കുന്ന ചെമ്പൻ മുടിയും,വിടർന്ന കണ്ണുകളുമുള്ള നാലു വയസ്സുകാരനെ ആദ്യം കണ്ടപ്പോൾ പക്ഷേ എന്റെ മനസ്സിൽ തോന്നിയ പേരതാണ്. കുഞ്ഞൻ. ഞാനവനെ ഒരിക്കലും അങ്ങനെ വിളിച്ചിട്ടില്ലെങ്കിലും. ഞാൻ അവന്റെ ആരുമല്ല.അവനോടൊന്നും മിണ്ടിയിട്ടില്ല.അവനു മിഠായി വാങ്ങിക്കൊടുത്തിട്ടില്ല.അവന്റെ നുണക്കുഴികളിൽ തൊട്ടിട്ടില്ല. പക്ഷേ കുറേ നാളുകൾ അവൻ എന്റെ പ്രഭാതങ്ങളുടെ സുഗന്ധമായിരുന്നു.          മെയിൻ റോഡിലെ തിരക്കും,മൂന്നു കിലോമീറ്റർ ദൂരക്കുറവിന്റെ പ്രലോഭനവുമാണ് ദിവസേനയുള്ള മെഡിക്കൽ കോളേജ് യാത്രകൾ ഈ വഴിയാക്കുവാൻ എന്നെ പ്രേരിപ്പിച്ചത്.റോഡിനു വീതി കുറവാണെങ്കിലും സ്കൂട്ടറിൽ സുഖമായി പോവാം.വഴിക്കിരുവശവും നെൽപ്പാടങ്ങളുണ്ട്.അവിടെ ഇടയ്ക്കു വിരുന്നുകാരായി മയിലുകളുണ്ട്.ക

മൃത്യുഞ്ജയം

പണ്ടു പണ്ടൊരു ഞാൻ ഉണ്ടായിരുന്നു. ഉരുളകളാക്കിയ കുത്തരിച്ചോറിൽ അമ്മക്കയ്യുടെ ചൂടും കഥയുടെ നെയ്ച്ചുവയുമുണ്ടെങ്കിൽ മാത്രം ഉണ്ടിരുന്ന ഞാൻ. അച്ഛന്റെ നെഞ്ചിലെ വാത്സല്യതാളത്തിനു ചെവിയോർത്ത്‌,കഥ പുതച്ചുറങ്ങിയിരുന്ന ഞാൻ. നീലൂരകത്തിന്റെ കമ്പ് വളച്ചുണ്ടാക്കിയ ഖാണ്ഡീവത്തിൽ,കുറ്റിച്ചൂലിൽ നിന്നും ഊരിയെടുത്ത ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവും തൊടുത്ത്,വാഴക്കൂട്ടങ്ങളോട് പോരാടി സദാ വിജയശ്രീലാളിതനായിരുന്ന ഞാൻ. തുറന്നു വച്ച ടാപ്പിന്റെ പശ്ചാത്തലസംഗീതത്തിൽ,സോപ്പുപത കൊണ്ടു മുഖമെഴുതി,ഭീഷ്മരായും, അർജ്ജുനനായും,സിൻബാദായും കുളിമുറിയിൽ അരങ്ങു തകർത്തിരുന്ന ഞാൻ. കഥകളെ സ്നേഹിച്ചിരുന്ന,എഴുതാൻ മോഹിച്ചിരുന്ന ഞാൻ. നിസ്സംഗതയുടെ വെള്ള കോട്ടിലെ മരുന്നുമണത്തിലും,അന്യനാടിന്റെ അപരിചിതത്വത്തിലും ശ്വാസം മുട്ടി,എന്റെ അവഗണനയിലും അവിശ്വസ്തതയിലും ഉള്ളു നീറി ഒരു നേർത്ത തുടിപ്പു മാത്രമായെങ്കിലും,ഇനിയും മരിക്കാത്ത ആ എനിക്കു വേണ്ടി...