എൻ.എച്ച്. 47


ദേശീയപാതകൾ സാധാരണ നിരത്തുകളെപ്പോലെയല്ല.

ഒരുപക്ഷേ നിങ്ങളിപ്പോൾ ചിന്തിക്കുന്നത് വെള്ളവരകളെപ്പറ്റിയായിരിക്കും. വിസ്താരം കൂടിയ റോഡിനെ പലതായി തിരിക്കുന്ന നെടുകനെയുള്ള വെള്ളവരകൾ. അല്ലെങ്കിൽ ഇടയ്ക്കുള്ള ടോൾ ബൂത്തുകളെപ്പറ്റിയായിരിക്കാം. അതോ ഉയർന്ന വേഗപരിധിയെയും ചീറിപ്പായുന്ന വാഹനങ്ങളെയും പറ്റിയാണോ?

പക്ഷേ ഞാൻ അതൊന്നുമല്ല  ഉദ്ദേശിച്ചത്.

ഞാൻ പറയാൻ വന്നത്,അവിടെ ഓരോ വാഹനങ്ങളും ഓരോ തുരുത്തുകളാണ്. കളിയും, ചിരിയും,വാശിയും,ദേഷ്യവും എല്ലാമുള്ള സഞ്ചരിക്കുന്ന കൊച്ചു ലോകങ്ങൾ. ആ സഞ്ചാരങ്ങളിൽ,തങ്ങളുടേത് മാത്രമായ ആ ലോകങ്ങളിൽ നിന്നു പുറത്തു കടക്കാൻ പൊതുവേ ആർക്കും താത്പര്യമില്ല.
പുറം കാഴ്ചകളിലേക്ക് കണ്ണെറിയില്ലെന്നല്ല,പക്ഷേ അതിനുമപ്പുറം ചുറ്റുമുള്ള സംഭവങ്ങളിലേക്ക് കയ്യും,മനസ്സും നീട്ടുന്നവർ എത്ര പേരുണ്ട്?

ഒരുപക്ഷേ  അവയ്ക്കു ചുറ്റും നിസ്സംഗതയുടെ കിടങ്ങുകളുണ്ടായിരിക്കും. മറികടക്കാനാവാത്ത വിധം വലിയവ. അവയ്ക്കപ്പുറത്തേക്കു നീട്ടാൻ അവരുടെ കൈകൾക്കു നീളം പോരായിരിക്കും.

ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ.




ദേശീയപാതയെപ്പറ്റി പറഞ്ഞപ്പോഴാണ് ഓർത്തത്‌. കുറച്ചു കാലം മുൻപു വരെ കരുതിയിരുന്നതു നീളം കൂടിയ ദേശീയപാത എൻ.എച്ച്.47 ആണെന്നാണ്.

പതിവു പോലെ അതും തിരുത്തിയതു മീനുവാണ്.

അവൾക്ക് ആകാശത്തിനു കീഴെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാം. മറ്റൊന്നുകൂടിയുണ്ട്. മറ്റുള്ളവരുടെ മുൻപിൽ വച്ച് എന്നെ തിരുത്തുന്നതിൽ അവൾക്കു പ്രശ്നമൊന്നും തോന്നാറില്ല.
കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഇതെനിക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പ്രത്യേകിച്ചും ഞാൻ പറയുന്നതെല്ലാം ശരിയാണെന്നു കരുതുന്ന അമ്മയുടെ മുന്നിൽ വച്ച്. പിന്നെ അതു ശീലമായി. ഇപ്പോൾ വിജ്ഞാനം വിളമ്പുമ്പോൾ അവളോടു ചോദിച്ച് ഉറപ്പാക്കിയിട്ടേ ചെയ്യാറുള്ളൂ .

എന്നാലും എൻ.എച്ച്.47ൽ കൂടിയുള്ള ഒരു യാത്രയിൽ അറിയാതെ വായിൽ നിന്നു വീണു പോയി.

"ഇന്ത്യയിലെ എറ്റവും നീളം കൂടിയ ഹൈവേയാ ഇത്!"

"ഏയ് അല്ല!അത് എൻ.എച്ച്.7 ആണ്". ഉടൻ വന്നു തിരുത്ത്.

അച്ഛൻ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. അമ്മ മരിച്ചതിനു ശേഷം അച്ഛൻ അപൂർവ്വമായേ ചിരിക്കാറുള്ളൂ.

എനിക്കും ചിരി വരുന്നു.

ഇതൊക്കെ പറയാൻ കാര്യം ഞാൻ ഇപ്പോൾ എൻ.എച്ച്.47 ലാണ്.



കാർമേഘങ്ങളൊഴിഞ്ഞ ആകാശത്ത് വാരി വിതറിയപോലെ നക്ഷത്രങ്ങൾ.
പരന്നൊഴുകുന്ന പാൽനിലാവിൽ ഇരുട്ടിനു കട്ടി തീരെ കുറവ്.ഭൂമി യെ ഒരു കറുത്ത തുണി കൊണ്ടു മൂടിയാൽ ഒരുപക്ഷേ കൂരിരുട്ടായേക്കും. എന്നാലും കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടിൻറെ അത്രയും വരുമെന്നു തോന്നുന്നില്ല.

ഞാൻ എന്തൊക്കെയാണീ ചിന്തിച്ചുകൂട്ടുന്നത്‌?

ഇന്ന് വെളുത്ത വാവാണ്. ഭഗവാൻ പുതിയ പപ്പടം ചുട്ടെന്നു തോന്നുന്നു.
മനസ്സിലായില്ല അല്ലേ?
അത് എൻറെ മോൾ ഒരിക്കൽ പറഞ്ഞതാണ്.

"അച്ചേ ,അമ്പിളിയമ്മാവൻ എന്താന്ന്  അറിയോ?"

"ഇല്ല,മോളു പറ"

"അദേ,ബഗവാൻ തിന്നണ പപ്പടാ. എല്ലാ ദൂസൊം കൊറച്ചു തിന്നും.തീരുമ്പോ പിന്നേം ചുടും!"

"അപ്പൊ നക്ഷത്രങ്ങളോ?"

"അത്  ബഗവാൻ വളർത്തണ മിന്നാമിനുങ്ങോളാ!"

അവളുടെ പേര് അമ്പിളിയെന്നാണ്.
അവളുടെ തെളിഞ്ഞ വട്ട മുഖം നോക്കി അച്ഛനിട്ട പേര്.

അവളിപ്പോൾ  മീനുവിനെ കെട്ടിപ്പിടിച്ച് നല്ല ഉറക്കമായിരിക്കും. കിടക്കാൻ നേരം എന്നെ കാണാൻ വാശി പിടിച്ചിട്ടുണ്ടാവും.

അടുത്ത ആഴ്ച അവളുടെ പിറന്നാളാണ്.

സമ്മാനമായി വാങ്ങിയ ബാർബി പാവ അമ്മയുടെ പഴയ പെട്ടിക്കുള്ളിൽ ഒളിച്ചു വച്ചിട്ടുണ്ട്. മീനുവിനോടു പോലും പറഞ്ഞിട്ടില്ല.



മൂന്നു ചെറുപ്പക്കാർ  ഒരു  ബൈക്കിൽ ഉറക്കെ ചിരിച്ചു കൊണ്ട് കടന്നു പോയി. കഴിഞ്ഞ അര മണിക്കൂറിനുള്ളിൽ എന്നെ  കടന്നു പോകുന്ന ഇരുപത്തിനാലാമത്തെ വണ്ടിയാണ്. ഇത്ര കൃത്യമായി എങ്ങനെ അറിയാം എന്നു നിങ്ങൾ ചോദിച്ചേക്കാം.

അതിനു കാരണം മണിക്കുട്ടിയാണ്.

മണിക്കുട്ടി ആരാണെന്നാണോ? അമ്പിളിയെ ഞാൻ അങ്ങനെയാണ് വിളിക്കാറ്.

അവൾക്ക്  വലിയ ഇഷ്ടമാണ് വണ്ടിയെണ്ണിക്കളിക്കാൻ.
കളിയെന്താണെന്നു നിങ്ങൾക്ക്ചിലപ്പോൾ അറിയാമായിരിക്കും. രണ്ടു പേരും ഓരോ വണ്ടി തിരഞ്ഞെടുക്കണം. അതിലേതാണോ റോഡിലൂടെ കൂടുതൽ പോകുന്നത്,അതു തിരഞ്ഞെടുത്തയാൾ ജയിക്കും. അതാണ്‌ കളി.
ഞങ്ങളുടെ വീട് റോഡരികിലായതുകൊണ്ട് ഉമ്മറത്തിരുന്നാൽ മതി.
ജയിച്ചു കഴിഞ്ഞാൽ കുടു കുടെ ചിരിച്ചുകൊണ്ട് എന്റെ കവിളിൽ അവൾ അമർത്തിയൊരു ഉമ്മ തരും.
അതു കിട്ടാൻ വേണ്ടി മാത്രം എത്ര തവണയാണ് മനപ്പൂർവം എണ്ണം തെറ്റിച്ച് തോറ്റുകൊടുത്തിരിക്കുന്നതെന്നോ!

കഴിഞ്ഞ അര മണിക്കൂറായി അവൾ എന്റെ അടുത്തുണ്ടെന്നു സങ്കൽപ്പിച്ച് വണ്ടിയെണ്ണിക്കളിക്കുകയാണ് ഞാൻ.

തമാശയായി തോന്നുന്നുണ്ടല്ലേ?



ഞാൻ പറയാൻ വന്നതും അതാണ്‌. മരണം ഇത്ര അടുത്തു നിൽക്കുമ്പോഴും ഇത്തരം കൊച്ചു സന്തോഷങ്ങൾ മനസ്സിലേക്കു വരുന്നുവെന്നത് കൗതുകകരമായിരിക്കുന്നു. ഇപ്പോഴും എനിക്കു ചിരിക്കാൻ കഴിയുന്നത്‌ അത്ഭുതമായിരിക്കുന്നു.

പൊന്നു പോലെ സൂക്ഷിച്ചിരുന്ന ബൈക്ക് അരികിൽ തകർന്നു കിടപ്പുണ്ട്. അതിലൊരു പോറൽ വീണാൽ പോലും
സഹിക്കാൻ പറ്റുമായിരുന്നില്ല. പക്ഷേ ഇപ്പോൾ ഒരു വിഷമവും തോന്നുന്നില്ല.
കടന്നു പോയ ഇരുപത്തിനാലു വണ്ടികളിലൊന്നു  പോലും എന്നെ കണ്ടു നിർത്താത്തതിൽ എനിക്കു പരാതിയുമില്ല.

വിഷമമുണ്ട്. പരാതിയില്ല.

ഞാൻ വിളിച്ചാൽ അച്ഛനും,മീനുവും പാഞ്ഞെത്തും. മൊബൈൽ ഫോണ്‍ കുറച്ചകലെ കിടക്കുന്നത് കാണാനുമുണ്ട്.

പക്ഷേ അനങ്ങാൻ പറ്റുന്നില്ല. വല്ലാത്ത വേദന.

അവരോട് ഒന്നു യാത്ര പറയാനെങ്കിലും പറ്റിയിരുന്നെങ്കിൽ!

ചോര ഒത്തിരി വാർന്നുപോയിരിക്കുന്നു. മരണം എൻറെ തൊട്ടടുത്തുണ്ട്. അതിൻറെ നാറുന്ന ശ്വാസം എൻറെ മുഖത്തടിക്കുന്നു.

അച്ഛന്റെ കാര്യത്തിൽ അത്ര പേടിയില്ല. അമ്മയുടെ മരണം പോലും സമചിത്തതയോടെ നേരിട്ട ആളാണ്.

പറയാതെ പോയതിനു മീനു പരിഭവിക്കും. സാരമില്ല. ഏറിയാൽ രണ്ടു ദിവസം. അതിൽകൂടുതൽ എന്നോടു പിണങ്ങിയിരിക്കാൻ അവൾക്കു കഴിയില്ല. അതുറപ്പാണ്.

മണിക്കുട്ടി....

ബാർബി പാവയുടെ കാര്യം മീനുവിനോടെങ്കിലും പറയാമായിരുന്നു.

എൻ.എച്ച്.47 ലെ,തന്റേതു മാത്രമായി ചുരുങ്ങാത്ത ഏതെങ്കിലും ഒരു കൊച്ചുലോകത്തു നിന്നും,നിസ്സംഗതയുടെ കിടങ്ങുകൾക്കിപ്പുറത്തേക്ക് എനിക്കായി ആരെങ്കിലും കൈ നീട്ടുമോ?

അറിയില്ല.

ഇരുപത്തിയഞ്ചാമത്തെ വണ്ടിയുടെ കണ്ണുകൾ ദൂരെ രണ്ടു മിന്നാമിനുങ്ങുകളെപ്പോലെ തിളങ്ങുന്നുണ്ട്.
ഞാൻ വെറുതെ ആശിക്കുകയാണ്. ഒരു മിന്നാമിനുങ്ങിനോളം....

കണ്‍പോളകൾക്ക്  വല്ലാതെ കനം വയ്ക്കുന്നു...


Comments

  1. അമ്പിളിഅമ്മാവനെക്കുറിച്ചുള്ള കുട്ടിയുടെ സങ്കൽപം രസമായി. കഥ രണ്ടുതവണ വായിച്ചുനോക്കി. അപകടം നടന്നു ആ നിസ്സഹായാവസ്ഥയിൽ ആരെങ്കിലും സഹായഹസ്തം നീട്ടുമെന്ന പ്രതീക്ഷയിൽ.... ഇതിനോടകം നാം എത്രയോ വാർത്തകൾ കേട്ടു, തക്ക സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ആൾ രക്ഷപെട്ടേനെ. ഇപ്പോൾ ആളുകൾക്ക് ഒരു അപകടം കണ്ടാൽ ഉടനെ മൊബൈലിൽ പിടിച്ചു വാട്സ് ആപ്പിൽ അല്ലെങ്കിൽ ഫേസ് ബുക്കിൽ എത്രയും പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാൻ ഉള്ള തിടുക്കം ആണ്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യന്മാരുടെ മനസാക്ഷി മരവിച്ചു പോയതോ? കഥ നന്നായിരുന്നു. ആശംസകൾ

    ReplyDelete
  2. (ഇവിടെ ഒരു കഥ ചെയ്തായിരുന്നോ??ഇനി ചെയ്താൽ ഒരു മെയിൽ അയക്കണം..)

    വായിക്കാൻ തുടങ്ങിയിട്ട്‌ ആദ്യമൊന്നും മനസിലായില്ല.എന്താ പറഞ്ഞ്‌ വരുന്നതെന്ന് പേടിച്ച്‌ പോയി.അവസാനം മനസിൽ നല്ല വിഷമം തോന്നി.

    മിന്നാമിനുങ്ങ് വെട്ടമായി വരുന്നത് ജീവിതത്തിലേക്കുള്ള തിരിനാളമായിരിക്കട്ടെ എന്ന് ആശിക്കുന്നു!!!!!!!!!

    ReplyDelete
  3. ഗീതച്ചേച്ചി:ജോലിയുടെ ഭാഗമായി അങ്ങനെ ഒത്തിരി പേരെ കണ്ടിട്ടുണ്ട് ചേച്ചി .വല്ലാത്ത വിഷമം തോന്നും.
    വായനക്കും,അഭിപ്രായത്തിനും ഒത്തിരി നന്ദി.

    ReplyDelete
  4. സുധി:സുധിയുടെ കമന്റ്‌ ഇപ്പോഴാണ് കണ്ടത്..മരണത്തിനു തൊട്ടു മുൻപ് ഒരാളുടെ ചിന്തകൾ ഒന്നു സങ്കൽപ്പിക്കാൻ ശ്രമിച്ചതാണ്.ഒരു haphazard രീതിയിൽ.
    സ്നേഹം.സന്തോഷം.
    പുതിയ പോസ്റ്റ്‌ ഇടുന്ന മുറയ്ക്ക് മെയിൽ ചെയ്തേക്കാം.

    ReplyDelete
  5. ജ്യൂവലിനു നല്ലൊരു ശൈലിയുണ്ട്‌.എഴുത്തിനെ്റ അനുഗ്രഹവുമുണ്ട്‌.....നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. ആദ്യത്തെ കൊലപാതകത്തിന് ശേഷം മൂന്നു മാസം എവിടെയോ പോയൊളിച്ച ജ്യുവൽ ഇതാ വന്നിരിയ്ക്കുന്നു. കൊലപതകത്തിനോളം ഹീനമായ മറ്റൊരു പ്രവൃത്തിയുമായി, മരണ വക്ത്രത്തിൽ നിന്നും ഒരാളെ രക്ഷിയ്ക്കാത്ത പ്രവൃത്തി.

    കഥയുടെ തലക്കെട്ട്‌ നിശ്ചയിക്കുന്നത് കഥാകാരൻ തന്നെ. ഒന്ന് കൂടി ആലൊലോചിയ്ക്കാമായിരുന്നു എന്ന് തോന്നി.

    മനോഹരമായ ഒരു കഥ. അവസാന നിമിഷങ്ങളിൽ എന്തെല്ലാം മനുഷ്യൻ ചിന്തിച്ചു കൂട്ടുന്നു. വാഹനങ്ങൾ എന്ന തുരുത്തുകളിൽ അഭിരമിയ്ക്കുന്ന മനുഷ്യരെ പറ്റി, മകളെ, ഭാര്യയെ, അച്ഛനെ അങ്ങിനെ എന്തെല്ലാം മനസ്സിൽ കൂടി കടന്നു പോകുന്നു. അതെല്ലാം ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. ആ നിസംഗതയും ആ പ്രതീക്ഷയുടെ ചെറിയ തിരി നാളവും ഒക്കെ.ആ മിന്നാമിനുങ്ങുകൾ വരും എന്ന പ്രതീക്ഷ വായനക്കാരൻറെ മനസ്സിലും ആത്മാർത്ഥമായി വരുത്താൻ എഴുത്ത് കാരന് കഴിഞ്ഞു. കഥയെഴുത്ത് ശൈലിയും നന്നായി.

    ഈ കഥ മെനയാൻ മൂന്നു മാസം എടുത്തു എന്ന് പറഞ്ഞാൽ ആരും വിസ്വസിയ്ക്കില്ല. ഇത് മനസ്സിൽ ഉണ്ടായിരുന്നു. അത് പുറത്തു കൊണ്ട് വരാൻ ശ്രമിച്ചില്ല എന്ന് മാത്രം. അത് ശരിയല്ല ജ്യുവലെ.

    ReplyDelete
  7. സത്യമാണ് ബിപിൻ ചേട്ടാ.
    മടിയാണ് പ്രധാന കാര്യം..പിന്നെ ആത്മവിശ്വാസവും കുറവാണ്.ഇതു തന്നെ എഴുതി ഒരാഴ്ച്ച കഴിഞ്ഞാണ് പോസ്റ്റ്‌ ചെയ്യുന്നത്.
    മുടങ്ങാതെ തരുന്ന പ്രോത്സാഹനത്തിനും,നിർദ്ദേശങ്ങൾക്കും ഒരുപാടു നന്ദി.

    ReplyDelete
  8. സ്വന്തം ആഗ്രഹങ്ങളുടേയും ആവശ്യങ്ങളുടേയും പൂർത്തീകരണത്തിനായി നെട്ടോട്ടമോടുന്ന ആധുനികമനുഷ്യനെ റോഡിൽ ചോര വാർന്നൊലിക്കുന്ന ആൾ ആശയോടെ നോക്കുന്നെങ്കിൽ നിരാശയായിരിക്കും ഫലം.

    ഫുൾസ്റ്റോപ് (പൂർണ്ണവിരാമം)-നു ശേഷം ഒരക്ഷരത്തിന്റെയെങ്കിലും സ്ഥലം വെറുതേ വിടുന്നത് വരികൾക്ക് കൂടുതൽ വ്യക്തത നൽകും. ടൈപ്പിങ്ങിന്റെ നിയമവും അതാണ്.

    ReplyDelete
    Replies
    1. ആൾരൂപൻ സർ,


      താങ്കളുടെ ബ്ലോഗിലെ എല്ലാ പോസ്റ്റും വായിച്ചു.കമന്റ്‌ ചെയ്യാൻ ആഗ്രഹമുണ്ട്‌...ഇത്ര നല്ല ബ്ലോഗ്‌ കമന്റുകളിൽ നിന്നും ഒളിപ്പിച്ച്‌ നിർത്തുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് മനസിലാകുന്നില്ല.മിക്കതിലും കമന്റ്‌ ചെയ്യാൻ ശ്രമിച്ചു.

      Delete
    2. ഞാനും അതു പറയുകയായിരുന്നു സുധീ...

      Delete
  9. സത്യം ചേട്ടാ! സഹജീവികളുടെ അവഗണന കൊണ്ടു മാത്രം എത്ര ജീവനുകൾ റോഡരുകിൽ പൊലിഞ്ഞിരിക്കുന്നു!
    വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി. ടൈപ്പിംഗ്‌ ഇനി മുതൽ ശ്രദ്ധിക്കാം.

    ചേട്ടന്റെ ബ്ലോഗിൽ കമന്റ്‌ ഇടാൻ രണ്ടു ദിവസമായി ശ്രമിക്കുന്നു.പറ്റുന്നില്ല.

    ReplyDelete
  10. കഥ നന്നായിരിക്കുന്നു. ശ്രദ്ധിച്ചാൽ കുറച്ചുകൂടി നന്നാവും എന്നും തോന്നി. ആശംസകൾ.

    ReplyDelete
  11. ജ്യുവല്‍... മരണം കാത്ത് കിടക്കുന്ന ഒരാളുടെ മനോവിചാരങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് നന്നായിരിക്കുന്നു. ആശംസകള്‍...

    ReplyDelete
  12. ഡോ.പി.മാലങ്കോട് : വരവിനും,അഭിപ്രായത്തിനും വളരെ നന്ദി സാർ. സന്തോഷം.
    മുബിചേച്ചി : വളരെ നന്ദി ചേച്ചി!

    ReplyDelete
  13. കഥയുടെ വഴികൾ വിചിത്രമാണ് . തുടക്കത്തിൽ നാം കരുതുന്ന ഭാവമായിരിക്കില്ല കഥ തീരുമ്പോൾ. കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുന്ന ഒരു വ്യക്തി പരിക്കേറ്റ് മരണാസന്നനായി കിടക്കുകയാണെന്ന് കഥയുടെ അവസാനം പതിയെ തെളിഞ്ഞു വരുന്നു. ഈ കൈയ്യടക്കം ഇഷ്ടമായി. ഒന്നുകൂടി ചെത്തിമിനുക്കിയാൽ മികച്ചൊരു സർഗസൃഷ്ടിയായി മാറ്റാനാവും.....

    ReplyDelete
  14. അങ്ങനെ ഒരു സാവധാനമുള്ള മാറ്റമാണ് ശ്രമിച്ചത് മാഷേ.ഒരു കുളത്തിൽ കല്ലിടുന്നത് പോലെ.ഓളങ്ങൾ അടങ്ങുമ്പോൾ വെള്ളം പതുക്കെ തെളിയുന്ന പോലെ.താങ്കളെ പോലെയൊരാൾ ഇവിടെ കമന്റ്‌ ഇട്ടതു തന്നെ അംഗീകാരമായി കാണുന്നു.നിർദ്ദേശങ്ങളും ,അഭിപ്രായങ്ങളും,തുടർന്നും പ്രതീക്ഷിക്കുന്നു.
    വളരെ നന്ദി.

    ReplyDelete
  15. അഞ്ചിൽ മൂന്ന് കഥകളും മരണത്തെ കുറിച്ച്. അടിപൊളി! കാരണം, മരണത്തെ പറ്റി വായിക്കാനും അറിയാനും വളരെ താൽപര്യമാണ് എനിക്ക്. ഇതൊരു രോഗമാണോ ഡോക്ടർ?!
    എങ്ങോട്ടാണ് പോകുന്നത് എന്ന് ഒരു പിടിയും തരാത്ത ആഖ്യാനം നന്നായിരിക്കുന്നു. ലളിതമെങ്കിലും പിടിച്ച് നിർത്തുന്ന ശൈലി. ഒടുവിൽ, ആകാംക്ഷ അവശേഷിപ്പിക്കുന്ന ക്ലൈമാക്സും. മനോഹരമായ കഥ.
    മരിക്കാൻ കിടക്കുമ്പോൾ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ശരിയാണോ? ശരിതെറ്റുകൾ ആപേക്ഷികമാണല്ലോ അല്ലേ?

    ReplyDelete
  16. ആശുപത്രിയിൽ രോഗവും മരണവുമൊക്കെ കാണുന്ന കൊണ്ടാവും,കഥയിലും അതൊക്കെ വരുന്നത് . പിന്നെ ,പണ്ടു തൊട്ടേ ഒരു ക്രിമിനൽ മൈൻഡ് ആണെന്ന് കൂട്ടിക്കോളൂ.:D

    ഏതായാലും എന്റെ അതേ രോഗമുള്ള ഒരാളെക്കൂടി കണ്ടല്ലോ,തൃപ്തിയായി!സെയിം പിഞ്ച്!

    കൊച്ചുഗോവിന്ദന്റെ കഥയിൽ പറയുന്ന പോലെ ,അവസാന നിമിഷങ്ങളിൽ എന്ത് ശരിയും തെറ്റും?
    മുടങ്ങാതെയുള്ള പ്രോത്സാഹനത്തിനു ഒത്തിരി നന്ദി .

    ReplyDelete
  17. വെറുതെ ആശിക്കുകയാണ്. ഒരു മിന്നാമിനുങ്ങിനോളം....

    ReplyDelete
  18. അങ്ങനെ വെറുതെയായ എത്രയോ ആശകൾ!പൊലിഞ്ഞു പോയ എത്രയോ ജീവിതങ്ങൾ!

    ReplyDelete
  19. ക്യാമറ കണ്ണുകളെ കണ്ടു ഒരു പക്ഷെ ആ കഥാ നായകനും ഭയം തോന്നിയിരിക്കണം. അതാണല്ലോ ഇന്നത്തെ ഹൈലെറ്റ്‌.
    വ്യത്യസ്തമായ ശൈലിയിൽ ഉള്ള കഥ പറച്ചിൽ നന്നായിരിക്കുന്നു.ആശംസകൾ.

    ReplyDelete
  20. വളരെ നന്ദി ശിഹാബ്!!! വീണ്ടും വരണേ!!

    ReplyDelete
  21. നല്ല കഥ , ഒരു പാട് ഇഷ്ട്ടപെട്ടു ഈ എഴുത്ത്.

    ReplyDelete
  22. വളരെ നന്ദി ഷഹീം ഭായ്! വീണ്ടും വരണേ!

    ReplyDelete
  23. വളരെ നന്നായിരിക്കുന്നു....
    മനുഷ്യ കരുണയും മിന്നാമിനുങ്ങ് വെട്ടത്തോളം ചുരുങ്ങിയിരിക്കുന്നു....
    ഹൃദയ സ്പർശമായ രീതിയിൽ എഴുതിയിരിക്കുന്നു....

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി!!

      Delete

Post a Comment

Popular posts from this blog

യക്ഷി

ദുഷ്ടൻ!